Mon. May 20th, 2024

കോഴിക്കോട്: കോഴിക്കോട് എകരൂലിൽ പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് മകൻ അക്ഷയ് ദേവിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശരീരമാസകലം പരിക്കേറ്റ നിലയിൽ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ദേവദാസൻ അന്നുതന്നെ മരണപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ബാലുശ്ശേരി പോലീസിൽ പരാതി നൽകിരുന്നു.

തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പിതാവിനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച വിവരം അറിയുന്നത്.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദേവദാസനെ മകൻ തന്നെ ഈ മാസം മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തിനകം തന്നെ ഡിസ്ചാർജ് വാങ്ങി ദേവദാസനെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

മർദ്ദനത്തിൽ ദേവദാസന്റെ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകരുകയും കിഡ്നിക്കും വൃഷണത്തിനും ഗുരുതര പരിക്കും ഉണ്ടായിരുന്നു. തീരെ അവശനായതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ബാലുശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചത്.

മദ്യത്തിനും മയക്കുമരുന്നിനും അക്ഷയ് ദേവ് അടിമയാണ്. അച്ഛനും മകനും മദ്യപിച്ച് അടിപിടിയും ബഹളവുമുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവരുടെ ബഹളം കാരണം ദേവദാസന്‍റെ ഭാര്യയും അമ്മയും മാറി താമസിക്കുകയാണ്.

അതേസമയം, കുറ്റം സമ്മതിച്ച അക്ഷയ് ദേവിനെ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്ഷയ്നെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.