Mon. May 20th, 2024

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിവേദ്യ സമര്‍പ്പണത്തിലും അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

‘തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. അരളിപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല.’, പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതൽ തന്നെ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ അരളി ചെടിയുടെ പൂവോ ഇലയോ കഴിച്ച് മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം ചർച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ സൂര്യ അബദ്ധത്തില്‍ കഴിക്കുകയായിരുന്നു.

അതേസമയം, പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല കഴിച്ച് പശുവും കിടാവും ചത്തിരുന്നു.