Sat. Jul 27th, 2024

തൃശൂർ: തൃശൂരില്‍ ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിന് കാരണം പിഴയടക്കാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധമാണെന്നും എഫ്ഐആറില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് ടിടിഇ വിനോദിനെ ഇതര സംസ്ഥാന തൊഴിലാളിയായ രജനീകാന്ത് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ രജനീകാന്ത് പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. എറണാകുളം – പട്‌ന ട്രെയിൻ ചൊവ്വാഴ്ച വൈകീട്ട് തൃശൂർ വെളപ്പായയിലെത്തിയ​പ്പോഴാണ് വിനോദിനെ രജനീകാന്ത് തള്ളിയിട്ടത്.

സംഭവത്തിൽ ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ രജനീകാന്ത് സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം. കുന്നംകുളത്തെ ഹോട്ടലിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.