Wed. May 8th, 2024

കോഴിക്കോട്: കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. രാമകൃഷ്ണന് സൗന്ദര്യമില്ലെന്നും പെറ്റ തള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്. വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു.

”മോഹിനിയായിരിക്കണം എപ്പോഴും മോഹിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാൽ കുറച്ച് അകത്തിവെച്ച് കളിക്കുന്ന ഒരു ആർട്ട്ഫോം ആണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുക എന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. എന്‍റെ അഭിപ്രായം, മോഹനിയാട്ടം ആൺപിള്ളേർക്ക് പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ള പോലും സഹിക്കില്ല.”, എന്നായിരുന്നു കലാമണ്ഡലം സത്യഭാമ പറഞ്ഞത്.

പരാമർശം വിവാദമായതിനെ തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ പരാമർശം വ്യക്തിയെ കുറിച്ചല്ലെന്നും ആര്‍എല്‍വി എന്ന സ്ഥാപനത്തെ കുറിച്ചാണെന്നും സത്യഭാമ പറഞ്ഞു. മാധ്യമങ്ങള്‍ തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സത്യഭാമ വ്യക്തമാക്കി.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.

ആർഎൽവി രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫിൽ ടോപ് സ്കോററായി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കുകയും ചെയ്തു. യുജിസിയുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം എ ഗ്രേയ്ഡഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും ആർഎൽവി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.