Sun. Feb 23rd, 2025
ആലപ്പുഴ:

തുടർച്ചയായി ഉണ്ടാകുന്ന മടവീഴ്ചയാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ നെൽകർഷകന്‍റെ നടുവൊടിക്കുന്നത്. കൃഷിയിറക്കുന്നതിനൊപ്പം ഭീമമായ തുക പുറംബണ്ടുകൾ സംരക്ഷിക്കാനും ചെലവിടേണ്ടിവരുന്നു. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും നടപ്പാകാത്തതാണ് ഈ ദുരിതങ്ങൾക്കെല്ലാം കാരണം.

2018 ലെ മഹാപ്രളയശേഷം മിക്ക പാടശേഖരങ്ങളിലെയും കാഴ്ച ദയനീയമാണ്.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ, ഒരു പാടത്തിനും ശക്തമായ പുറംബണ്ടില്ല. ഒന്നാം കുട്ടനാട് പാക്കേജ് അടക്കം വന്നുപോയെങ്കിലും കർഷകൻ സ്വന്തം ചെലവിൽ ബണ്ട് കെട്ടേണ്ട സ്ഥിതി.

കൃഷിയിറക്കാനുള്ള ചെലവ് തന്നെ കൂടുതലാണ്. ഇതോടൊപ്പം സ്വന്തം ചെലവിൽ പുറംബണ്ടുകൾ കൂടി ബലപ്പെടുത്തേണ്ടിവരുമ്പോ‌ൾ കർഷകൻ കടക്കെണിയിലാകും. മടവീണ് കൃഷി നശിക്കുന്ന പാടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ  ഉറപ്പാക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തുച്ഛമായ നഷ്ടപരിഹാരം  മാത്രമാണ് ന‌ൽകുന്നതെന്ന് കർഷകർ പറയുന്നു.