Fri. May 3rd, 2024
തിരുവനന്തപുരം:

സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. സെക്രട്ടറിയേറ്റിൽ ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ജോലിക്കെത്തിയത്.

പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്. എന്നാൽ കോടതിയിടപെട്ടതോടെ സംസ്ഥാന സർക്കാരിന് ഡയസ് നോൺ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഈ നിർദ്ദേശം ജീവനക്കാർ തള്ളിയെന്ന് ഹാജർ നിലയിൽ നിന്നും വ്യക്തമാണ്.

ജീവനക്കാരുടെ വലിയ വിഭാഗവും രണ്ടാം ദിവസവും പണിമുടക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിർദ്ദേശം അനുസരിക്കില്ലെന്നും ഇന്നും പണിമുടക്കുമെന്നും സർവ്വീസ് സംഘടനകൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പലയിടത്തും ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്.