Sat. May 4th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇപ്പോൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സർക്കാർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെ വെട്ടിലാക്കി കൊണ്ടുള്ള സമരം പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നിശ്ചയിച്ച സമയത്ത് ബസ് ചാർജ് വർധിപ്പിക്കും. എന്നാല്‍ സമരം ചെയ്‌തിട്ടാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് സ്വകാര്യ ബസുടമകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുമെന്ന് ആന്റണി രാജു അറിയിച്ചു.

നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ബസുകളും സർവീസ് നടത്താൻ സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും.