Sun. Apr 28th, 2024
തൃശൂർ:

പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു.

റബർ എസ്‌റ്റേറ്റിൽ നിന്ന് താഴോട്ട് ഇറങ്ങി ജനവാസ മേഖലയിലേക്കും എത്തി. പുലർച്ചെ പണിക്ക് പോകുന്ന തോട്ടം തൊഴിലാളികൾ ഏറെ ഭീതിയിലാണ്. ഇന്നും ആനകൾ ഇറങ്ങിയാൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.

പുലർച്ച റബർ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയവരാണ് ഇന്നും കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതോടെ ജോലിക്ക് കയറാനാകാത്ത സ്ഥിതിയിലായി തൊഴിലാളികൾ. വനംവകുപ്പിനേയും പൊലീസിനേയും അറിയിച്ചതോടെ അവരെത്തിയിട്ടുണ്ട്.

കൂടുതൽ ജീവനക്കാരെ വിന്യസിച്ച് ആനകളെ കാട് കയറ്റാനാണ് ശ്രമം. കടുത്ത വേനൽ ആയതോടെ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി കാടിറങ്ങുകയാണ് ആനകളെന്നാണ് വിലയിരുത്തൽ.
ഇന്നലെ നാൽതിലേറെ കാട്ടാനകളാണ് പുലർച്ചെ റബർ എസ്റ്റേറ്റിൽ ഇറങ്ങിയത്.

പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയായിരുന്നു .സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്തായിരുന്നു ആനകളെ കാട് കയറ്റാനുളള ശ്രമം നടന്നത്. പുലർച്ചെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. പതിനഞ്ചോ ഇരുപതോ അനകള്‍ അടങ്ങുന്ന ആനക്കൂട്ടമാണ് സാധാരണഗതിയില്‍ കാടിറങ്ങാറുള്ളതെന്നും അവ കുറെസമയം തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.