Fri. Apr 26th, 2024
തൃശൂർ:

മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 1
30 കോടി ചെലവിലാണ്‌ പദ്ധതി പൂർത്തിയായത്‌.

ടണലിലേക്ക്‌ വെള്ളം നിറച്ചു തുടങ്ങി. ഒരു മാസത്തിനുള്ളിൽ വൈദ്യുതി ഉദ്‌പാദിപ്പിക്കാനാവും. നിലവിൽ 36 മെഗാവാട്ട്‌, 16 മെഗാവാട്ട്‌ എന്നിങ്ങനെ 52 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ പെരിങ്ങൽക്കുത്തിൽ ഉല്പാദിപ്പിക്കുന്നത്‌. 48 മെഗാ വാട്ട്‌ കൂടി കമീഷൻ ചെയ്യുന്നതോടെ ആകെ വൈദ്യുതി ഉത്‌പാദനം 100 മെഗാവാട്ട്‌ ആകും.

രണ്ട്‌ കിലോമീറ്റർ ടണൽ,160 മീറ്റർ സർജ്‌, പെൻസ്‌റ്റോക്ക്‌, പവർഹൗസ്‌ എന്നിവയും അനുബദ്ധ സൗകര്യങ്ങളുമെല്ലാം പൂർത്തിയായി. വൈദ്യുതി വകുപ്പ്‌ സിവിൽ ഡയറക്ടർ ജി രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ടണലിലേക്ക്‌ വെള്ളം തുറന്നുവിട്ടു തുടങ്ങി. ടണൽ മർദം ക്രമീകരിക്കാൻ മൂന്നുദിവസമെടുത്താണ്‌ വെള്ളം നിറക്കുന്നത്‌. 27ന്‌ മെക്കാനിക്കൽ സ്‌പിന്നിങ്ങ്‌ നടക്കും.

നിലവിൽ ഒരു വർഷം 26 കോടി യൂണിറ്റ്‌ വൈദ്യുതിയാണ്‌ പെരിങ്ങൽക്കുത്തിൽനിന്ന്‌ ഉല്പാദിപ്പിക്കുന്നത്‌.പുതിയ പവർഹൗസ്‌ വഴി 4.5 കോടി യൂണിറ്റ്‌ കൂടി ഉൽപാദിപ്പിക്കാനാവും. 24 മെഗാവാട്ട്‌ പദ്ധതിക്കൊപ്പം 48 മെഗാവാട്ടിനായുള്ള ടണൽ നിർമാണം പൂർത്തിയാക്കി.

പവർഹൗസ്‌ നിർമാണത്തിനായി പാറപൊട്ടിച്ച്‌ സ്ഥലവും ഒരുക്കിയിട്ടുണ്ട്‌. അതിനാൽ അടുത്തഘട്ടം വേഗത്തിൽ തുടങ്ങാനാവും. മഴക്കാലത്ത്‌ ഡാം നിറഞ്ഞ്‌ പുഴയിലേക്ക്‌ ഒഴുക്കുന്ന അധികജലം പ്രയോജനപ്പെടുത്തി പുതിയ പവർഹൗസിൽനിന്നും പൂർണതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാനാവും.

ഈ വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്ക്‌ കൈമാറി, വേനൽക്കാലത്ത്‌ അതേ യൂണിറ്റ്‌ വൈദ്യുതി തിരിച്ചുവാങ്ങാനാവും. വേനൽക്കാലത്ത്‌ പീക്ക്‌ സമയങ്ങളിലും ചാലക്കുടി പുഴയിലേക്ക്‌ വെള്ളത്തിന്റെ അളവ്‌ കൂട്ടേണ്ട സാഹചര്യമുണ്ടായാലും വൈദ്യുതി ഉൽപ്പാദിപ്പിക്കാം. പ്രൊജക്ട്‌ ഡയറക്ടർ അനു ഫ്രാൻസിസ്‌, അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാരായ കെ മുരളീധരൻ (ടണൽ സബ്‌ ഡിവിഷൻ), മാർട്ടിൻ ജോസ്‌ (പവർ ഹൗസ്‌ സബ്‌ ഡിവിഷൻ), ജെയിംസ്‌ പോൾ ( ഇലക്‌ട്രിക്കൽ അബ്‌ഡിവിഷൻ) എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം.

ഭൂമി കെഎസ്‌ഇബിയുടെ കൈവശമാണെങ്കിലും കേന്ദ്ര– വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടാൻ നിരവധി കടമ്പകളാണ്‌ മറികടക്കേണ്ടി വന്നത്‌. എൽഡിഎഫ്‌ സർക്കാരും കെഎസ്‌ഇബിയും നടത്തിയ നിതാന്ത പരിശ്രമത്തെ തുടർന്നാണ്‌ പദ്ധതി യാഥാർഥ്യമായത്‌.