Sun. May 5th, 2024
ലാഹോർ:

രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് (പി എം എൽ എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ പുത്രിയുമായ മറിയം നവാസ്. ഇംറാൻ ഖാൻ നിങ്ങളുടെ കളി കഴിഞ്ഞെന്ന് മറിയം നവാസ് പ്രതികരിച്ചു. കളിയിൽ തോറ്റ ശേഷം ആരും രക്ഷിക്കാൻ വരില്ലെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും മറിയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇംറാൻ വിശ്വസിക്കുന്നു. എന്നാൽ, ഇംറാൻ അയാൾക്കെതിരെ തന്നെയാണ് ഗൂഢാലോചന നടത്തുന്നത്. അദ്ദേഹം തന്റെ കടമ നിറവേറ്റിയിരുന്നെങ്കിൽ, 10 ലക്ഷം ആളുകൾ തെരുവിൽ അണിനിരക്കില്ലായിരുന്നുവെന്നും മറിയം നവാസ് ചൂണ്ടിക്കാട്ടി.

ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസാകുന്ന സാഹചര്യത്തിൽ ഭരണം പിടിക്കാനുള്ള തുടർനടപടികൾ പ്രതിപക്ഷ പാർട്ടിയായ പി എം എൽ എൻ തുടങ്ങി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരൻ ഷെഹബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു.