Tue. May 7th, 2024
കൊളംബോ:

ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും.

പെട്രോളിനും ഡീസലിനും നാൽപ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോൾ പെട്രോളും ഡീസലും കിട്ടാൻ. അതിൽ തന്നെ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയാണ് പെട്രോളിന്.

ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ് സർക്കാർ. ഇതോടെ ദിവസം ഏഴരമണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.