Fri. May 3rd, 2024
പാലക്കാട്:

സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്ന് സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ്‌. സ്വയമേവ ഉണ്ടായ തീപിടുത്തമല്ലെന്നും എന്നാൽ തീയിപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

ഇടിമിന്നലോ വൈദ്യുതി ലൈൻ പൊട്ടി വീഴാനുള്ള സാധ്യതയും ഇവിടെയില്ലാത്തതിനാൽ തീയിട്ടതാകാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സൈലന്റ് വാലിയിലെ കാട്ടുതീയെക്കുറിച്ചു അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സിസിഎഫിനോടും പാലക്കാട് ജില്ലാ കലക്ടറോടും വനം മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കാട്ടു തീ മനുഷ്യ നിർമിതമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സൈലന്റ് വാലിയിൽ പടർന്ന് പിടിച്ച തീ പുലർച്ചെ ചെറിയ മഴ ലഭിച്ചതിനാൽ പൂർണ്ണമായും അണഞ്ഞു. ഉൾക്കാട്ടിലെ പുല്ലുമേട്ടിലാണ് തീ അണയ്ക്കാനാകാതെ നിലനിന്നിരുന്നത്. വേനൽചൂട് കനത്തതോടെയാണ് പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പടർന്നത്.

കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. വാളയാർ അട്ടപ്പള്ളത്ത്‌ മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നു തന്നെയാണ് അധികൃതരുടെ പ്രതീക്ഷ.

ഫയർഫോഴ്സിനു പോലും മല മുകളിലേക്കെത്താൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. പരമാവധി ഉയരത്തിൽ കയറിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരച്ചില്ലകൾ ഉപയോഗിച്ച് തല്ലിക്കെടുത്താനുള്ള ശ്രമമാണ് നടത്തിയിരുന്നത്. വലിയ രീതിയിലുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. 40ഡിഗ്രി വരെയാണ് വാളയാറിലെ ചൂട്.

ഇതിനോടകം തന്നെ 41 ഡിഗ്രി വരെ ചൂട് ജില്ലയുടെ ചില മേഖലകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ജന പങ്കാളിത്തത്തോടുകൂടിയുള്ള പദ്ധതികളാവിഷ്‌കരിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.