Fri. Apr 26th, 2024
കൊയിലാണ്ടി:

ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസഹായവസ്ഥ കണ്ട്, സ്വന്തം കയ്യിൽ നിന്നു കാശെടുത്ത് വീടു പണിതു നൽകി ബാങ്ക് ജീവനക്കാർ. കോഴിക്കോട്ടെ കൊയിലാണ്ടിയിലാണ് സംഭവം. ഒരു വർഷം മുൻപാണ് ജീവനക്കാർ വീട് ജപ്തി ചെയ്യാനെത്തിയത്.

‘ശുചിമുറി പോലുമില്ലാത്ത ഈ വീട്ടിൽ അമ്മയെങ്ങനെയാണു പ്രാഥമികകർമങ്ങൾ നിർവഹിക്കുന്നത്?’ എന്ന് അന്ന് ബാങ്ക് മാനേജര്‍ ചോദിച്ചപ്പോൾ ‘രാത്രിയാവാൻ ഞാൻ കാത്തുനിൽക്കും സാറേ’എന്നായിരുന്നു ആ അമ്മയുടെ മറുപടി. അമ്മയുടെ വിഷമം കണ്ട മാനേജർക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാൻ‍‍ കഴിഞ്ഞില്ല. അദ്ദേഹം തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തി സംഭവം സഹപ്രവർത്തകരോടു പറഞ്ഞു.

ഒരു വർഷത്തിനിപ്പുറം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളർന്ന മകനും സ്വസ്ഥമായുറങ്ങാൻ ശുചിമുറിയും മേൽക്കൂരയുമുള്ള വീടുണ്ട്. ബാങ്കിലെ ഒൻപതു ജീവനക്കാർ സ്വന്തം കയ്യിൽ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ സ്നേഹവീട്.

ബാഗ് നിർമാണ സംരംഭം തുടങ്ങാനാണ് കാപ്പാട് നോർത്ത് വികാസ് നഗറിലെ പാണാലിൽ ശശി 5 വർഷം മുൻപ് 50,000 രൂപ വായ്പയെടുത്തത്. എന്നാൽ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളർന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജീവിക്കാൻ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേർന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം.

70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജർ എം മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാൻ മാനേജർക്കും സഹപ്രവർത്തകർക്കും മനസ്സു വന്നില്ല.

2021 മാർച്ചിൽ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയിൽ ഇളവുകൾക്കുശേഷമുള്ള 7000 രൂപ ജീവനക്കാർ കയ്യിൽ നിന്നെടുത്ത് അടച്ചുതീർത്തു.പിന്നീടു ബാങ്കിലെ ജീവനക്കാർ ചേർന്ന്, വീടു പുതുക്കി പണിയാൻ പണം കണ്ടെത്തി.

വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാർ തന്നെയാണ് റോഡിൽനിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേൽക്കൂര മാറ്റി. അടുക്കള കോൺക്രീറ്റ് ചെയ്തു. ശുചിമുറിയും പണിതുനൽകി.