Sat. May 4th, 2024
ന്യൂഡൽഹി:

യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും. മൃതദേഹം എംബാം ചെയ്‌ത്‌ യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാവിലെ നവീൻ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

നവീനിന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കർണാടകയിലെ ഹവേരി ജില്ല സ്വദേശിയാണ് നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

നവീൻറെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ യുക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഒടുവിൽ അറിയിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും നേരത്തെ നവീൻറെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
.