Fri. Apr 19th, 2024
ഡൽഹി:

പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. വസ്ത്രം മാറ്റാതെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നത് പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവ്.

ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തിൽ പരിഗണിക്കണിക്കേണ്ടതെന്ന നിർണായക പരാമർശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ബോംബെ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്റേതാണ് ഈ വിവാദ പരാമര്‍ശം.

പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കിൽ അതും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചിരുന്നത്.