Thu. May 2nd, 2024
ദില്ലി:

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക് തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാണ് ജീവനക്കാരുടെ ആവശ്യം. അല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എയർ ഇന്ത്യയിലെ പൈലറ്റുമാരാണ് ഇപ്പോൾ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ടെൻഡർ കരാർ നേടിയശേഷം ഷെയർ പർച്ചേസ് എഗ്രിമെന്റ് കേന്ദ്രസർക്കാരുമായി ഒപ്പിടുകയും ചെയ്തു. ഡിസംബറോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനകമ്പനി ടാറ്റയ്ക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഘട്ടത്തിലാണ് പൈലറ്റുമാർ തങ്ങളുടെ ആവശ്യമുന്നയിച്ച് സമരത്തിന്റെ മുന്നറിയിപ്പു നൽകിയത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയിലെ 100 ശതമാനം ഓഹരികളും, എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിൽ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഗ്രൂപ്പിന് കിട്ടുക. 18 ആയിരം കോടി രൂപയുടേതാണ് ഇടപാട്.