Mon. Oct 21st, 2024

ന്യൂഡൽഹി: രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി.

ജൂൺ ഏഴിന് യോഗി ആദിത്യനാഥ്‌ സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷൻ്റെ കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു നടപടി. ഇതിനെതിരെ ‘ജാമിയത് ഉലമ ഇ ഹിന്ദ്’ എന്ന മുസ്ലിം സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർത്ഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരമില്ലാത്ത മദ്രസകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കൗൺസിൽ സ്‌കൂളിൽ പ്രവേശനം നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാർ ജൂൺ 26ന് ഉത്തരവിറക്കിയിരുന്നു. സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകളിൽ പഠിക്കുന്ന എല്ലാ അമുസ്‌ലിം വിദ്യാർത്ഥികൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനായി അടിസ്ഥാന വിദ്യാഭ്യാസ കൗൺസിലിൻ്റെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കണമെന്നും കത്തിൽ ശുപാർശ ചെയ്തിരുന്നു.