Wed. Oct 16th, 2024

 

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ബംഗ്ലാദേശ് പത്രം ദ ഡെയ്‌ലി സ്റ്റാറാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് കാളി വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടെത്തിയത്.

2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സന്ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ശക്തിപുരയിലെ ഈശ്വരിപൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12ാം നൂറ്റാണ്ടില്‍ അനാരിയെന്നയാളാണ് ക്ഷേത്രം നിര്‍മിച്ചത്.