Wed. Oct 16th, 2024

 

കൊച്ചി: ലഹരിക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്.

നേരത്തെ, കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യും.

പ്രതികളുടെ രക്ത സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചും അന്വേഷിക്കുമെന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

അതേസമയം, ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. എന്നാല്‍, എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചേര്‍ത്തിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.