Wed. Oct 16th, 2024

ബെയ്റൂട്ട്: ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും.

മധ്യ ബെയ്റൂട്ടിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്കേറ്റു. ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രായേലിൻ്റെ ആക്രമണം.

കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി. ഇസ്രായേലിൻ്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. അതിർത്തി പട്ടണമായ മറൂൺ എൽ റാസിനു സമീപം റോക്കറ്റുകൾ ഉപയോഗിച്ച് 3 ഇസ്രായേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്.