Thu. Sep 19th, 2024

 

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ കൊച്ചി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്.

‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ ‘അമ്മ’യുടെ ഭാരവാഹികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

‘അമ്മ’യില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതിയും. അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതികളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രാഥമികാന്വേഷണം നടത്തി വിശ്വാസ്യത ഉറപ്പുവരുത്തിയ പരാതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ നടന്മാരായ ഇടവേള ബാബുവിനെതിരെയും സുധീഷിനെതിരെയും കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.