Thu. Sep 19th, 2024

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 

ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയും സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടാകും.

വിമാനത്താവളത്തിൽ നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ​

ദുരിത ബാധിതരുമായി സംസാരിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതേസമയം, സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.