Thu. Sep 19th, 2024

 

കല്‍പ്പറ്റ: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് വിട ചൊല്ലാനെത്തിയത്.

ഉരുള്‍പൊട്ടലില്‍ ഇതുവരെ 404 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 222 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 38 പേര്‍ കുട്ടികളാണ്. 220 മൃതദേഹങ്ങളും 183 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.

കാണാതായവര്‍ക്കായി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. മീററ്റില്‍ നിന്ന് സൈന്യവും പ്രത്യേക പരിശീലനം നേടിയ നാല് നായകളും തിരച്ചിലിന്റെ ഭാഗമാകും.

ഡ്രോണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാപ്പ് അടിസ്ഥാനമാക്കിയും ഇന്ന് തിരച്ചില്‍ നടത്തും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.