Thu. Sep 19th, 2024

 

മേപ്പാടി: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌ക്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവയ്ക്ക് റജിസ്ട്രേഷന്‍ വകുപ്പ് ഐജി ധന്യ സുരേഷിനെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ കണക്കനുസരിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 133 ആണ്. 130 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. 181 മൃതദേഹങ്ങളുടെയും 130 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. 56 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം- 21. കൈമാറിയ ശരീരഭാഗങ്ങള്‍- 87. കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം- 116. ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം-264. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍- 86. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 176.