Thu. Sep 19th, 2024

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്. 

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വെറും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് ഡെന്നിസ് ഫ്രാന്‍സിസ് പറഞ്ഞു. ഡിജിറ്റലൈസേഷനിലൂടെ വളരെ വേഗത്തിലുള്ള വികസനമാണ് ഉണ്ടാകുന്നത്. ഉദാഹരണമായി ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ 80 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു.

 ‘ആക്‌സിലറേറ്റിങ് പ്രോഗ്രസ് റ്റുവാര്‍ട്‌സ് സീറോ ഹങ്കര്‍ പോര്‍ കറന്റ് ആന്റ് ഫ്യൂച്ചര്‍ ജനറേഷന്‍സ് എന്ന വിഷയത്തില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ് സേവനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കച്ചവടത്തിനായുള്ള പണമിടപാടുകള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനാവും. ബില്ലുകള്‍ അടക്കുന്നതിനും ഓര്‍ഡറുകള്‍ക്ക് പണം നല്‍കുന്നതിനും അവര്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നു. ആ രീതിയിലാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വ്യാപനം. അദ്ദേഹം പറഞ്ഞു. മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.