Sat. Jun 21st, 2025

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് എഎ റഹീം പറഞ്ഞു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നു. എന്നാൽ, പറയുന്നത് വസ്തുതാപരമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റഹീം കൂട്ടിചേർത്തു. സിപിഐ വിമർശനം ഉന്നയിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും ആദ്യമായിട്ടല്ല. മുമ്പും ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ദുർബലപ്പെടണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് അവസരം കൊടുക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും റഹീം വ്യക്തമാക്കി.

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്എഫ്ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വം എസ്എഫ്ഐയ്ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്എഫ്ഐയുടേതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായിമാറുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലനും രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ വഴിയില്‍ കെട്ടിയ ചെണ്ടയല്ലെന്നും എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

‘അതുകൊണ്ടാണ് എസ്എഫ്‌ഐ തിരുത്തണമെന്ന് പറയുന്നത്. എകെ ബാലന്റെ പരാമര്‍ശം തന്നെയോ സിപിഐയെയോ ഉദ്ദേശിച്ചല്ല. ബാലന്‍ അങ്ങനെയൊന്നും പറയില്ല. അതാണ് സിപിഐ-സിപിഎം ബന്ധമെന്നും’, ബിനോയ് വിശ്വം പറഞ്ഞിരുന്നു.