Sun. Sep 8th, 2024

എറണാകുളം: എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ് ലഭിക്കാത്ത വിഷയത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ആദിവാസി ഗോത്രമഹാസഭ. 

രണ്ടു വർഷത്തിലേറെയായി ആദിവാസി – ദലിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകൾ ലഭിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ആദി ശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകൾ തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആദിവാസി – ദലിത് തിയേറ്റർ മൂവ്മെന്റിന്റെ (ASURACT) ആദ്യസംരംഭമായ ‘എങ്കളഒച്ചെ’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും.

‘വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാൻ്റുകൾ രണ്ടുവർഷത്തിലധികമായി മുട ങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹ ചര്യമുണ്ടായിട്ടുണ്ട്. കോഴ്‌സുകൾ കഴിഞ്ഞിട്ടും സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ട്യൂഷൻ ഫീസും, മറ്റ് ഫീസുകളും ലഭിക്കാത്തതിനാൽ കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ലെന്നും പഠനകാലയളവിൽ കൃത്യസമയത്തു ഫീസ് നൽകാത്തതിനാൽ പരീക്ഷാഫീസുകൾ വിദ്യാർത്ഥി സ്വന്തം കൈയിൽ നിന്നും കൊടുക്കേണ്ടിവരുന്നുവെന്നും’ ആദിവാസി സംഘടനകൾ പറഞ്ഞു.

‘ഹാൾടിക്കറ്റുകളും റിസൾട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്. പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റൽ അലവൻസുകൾ ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവർ നിര വധിയാണ്. ഏറെ പഴഞ്ചനായ നിരക്ക് മാത്രമാണ് ഹോസ്റ്റൽ അലവൻസുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ / കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടിക വർഗ്ഗക്കാർക്ക് 3000 രൂപയും, പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയും മാത്ര മാണ് സർക്കാർ വാഗ്‌ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്സം ഗ്രാന്റ്റ് (ഡിഗ്രി/പ്ലസ് ടു കാർക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നൽകുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്.

ഹോസ്റ്റൽ അലവൻസുകൾ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാർക്കും വർദ്ധിപ്പിക്കണമെന്ന് എസ്സി എസ്ടി വകുപ്പുകൾ ആവശ്യപ്പെട്ടിട്ടും ധനകാര്യവകുപ്പ് വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ല. ഒരു വിദ്യാർത്ഥി കോളേജിൽ പ്രവേശിച്ചാൽ ഉടൻ ഫ്രീഷിപ്പ് കാർഡ് നൽകും എന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തി രുന്നു. ഇത് നൽകാത്തതിനാൽ നിരവധി സ്ഥാപനങ്ങൾ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയാണ്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് വൈകിമാത്രമാണ് ഗ്രാൻ്റുകൾ എത്തുന്നത് എന്നതിനാലാണ് മാനേജ്മെന്റുകൾ കർശന തീരുമാനമെടുക്കുന്നത്. ചില മാനേജ്‌മെൻ്റുകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്’, ആദിവാസി സംഘടനകൾ പറഞ്ഞു.

‘സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഈ അട്ടിമറി നട ത്തിയിരിക്കുന്നത്. വിദ്യാഭ്യാസ ഗ്രാൻ്റുകൾ നൽകുന്നതിന് ഒരു ഏകീകൃത പോർട്ടൽ നടപ്പാക്കി 2021 ൽ ഒരു ഗൈഡ്‌ലൈൻ കൊണ്ടുവന്നിരുന്നു. വാർഷികവ രുമാനം 2.5 ലക്ഷം കൂടിയാൽ ഗ്രാൻ്റുകൾ നൽകേണ്ടെന്നും, വർഷത്തിൽ 3 തവണ (ആഗസ്റ്റ്, ഡിസംബർ, മാർച്ച്) യായി ഗ്രാൻ്റുകൾ നൽകിയാൽ മതിയെന്ന് ഗൈഡ്‌ലൈനിൽ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗവകുപ്പാകട്ടെ വർഷത്തിൽ ഒരു തവണമാത്രം നൽകിയാൽ മതി എന്ന് ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനം നൽകേണ്ട വിഹിതം കൃത്യസമയത്ത് നൽകാതിരിക്കുകകയും വർഷത്തിൽ ഒരു തവണ നൽകുമെന്ന വാഗ്ദ‌ാനം പോലും പാലിക്കാത്ത സാഹചര്യത്തിലാണ് ഭീമമായ തുക കുടിശ്ശികയായി മാറിയത്. ബഡ്‌ജറ്റിൽ കൃത്യമായി തുക വകയിരുത്താറുണ്ടെങ്കിലും ചെലവഴിക്കുന്നില്ലെന്നും’ ആദിവാസി സംഘടനകൾ ചൂണ്ടിക്കാട്ടി. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.