Sat. Jul 27th, 2024

തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂറിന് കോടതിയുടെ നോട്ടീസ്. നടി എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്ക് ഉപയോഗിച്ചതിനാണ് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി വക്കീൽ നോട്ടീസയച്ചത്. നടിക്കും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് എന്തിന് ഉപയോ​ഗിച്ചു എന്നതിൽ നടിയോട് കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. കരീന കപൂർ ഖാൻ്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ഹർജിക്കാരൻ പറഞ്ഞു. തൻ്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് നടി ഈ വാക്ക് ഉപയോഗിച്ചതെന്നും ഹർജിക്കാരൻ പറയുന്നു.

നടിയുടെ ഗർഭകാല യാത്രയെ കുറിച്ച് വിവരിക്കുന്ന പുസ്തകം 2021 ൽ പ്രസിദ്ധീകരിച്ചത്. നടിക്കെതിരെ പോലീസിൽ ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.