Sat. Jul 27th, 2024

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാന്‍ നിർദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിസന്ധി പരിഹരിക്കാനായി ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. കുടുംബ ജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.

“കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകും. കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാര്‍ത്ഥത, ഉപഭോക സംസ്‌കാരം, വ്യക്തി മാഹാത്മ്യവാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്നം. വീടുകളിൽ കുട്ടികൾക്ക് പകരം പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഫലപ്രദമായ ദീര്‍ഘകാല സമീപനങ്ങള്‍ ആവശ്യമാണ്.”, മാര്‍പാപ്പ പറഞ്ഞു.

“ഇറ്റലിയിൽ 2023 ൽ ജനനനിരക്കിന്റെ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി 15 വര്‍ഷമായി ജനസംഖ്യ കുറഞ്ഞ് വരികയാണ്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ 379000 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഈ സാഹചര്യത്തെ മറികടക്കാന്‍ മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.”, മാര്‍പാപ്പ പറഞ്ഞു.