Sat. Jul 27th, 2024

ന്യൂഡൽഹി: രാജ്യത്തെ കള്ളന്മാരെല്ലാം ഇന്നുള്ളത് ബിജെപിയിലാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മദ്യനയ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

“അഴിമതിക്കെതിരെയാണ് പോരാട്ടമെന്ന് മോദി പറയുന്നു. എന്നാൽ, രാജ്യത്തെ കള്ളന്മാരെല്ലാം ഇന്ന് ബിജെപിയിലാണുള്ളത്.”, അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.

“ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നത്. പാർട്ടിയുടെ നാല് മുതിർന്ന നേതാക്കളെയാണ് ജയിലിലടച്ചത്. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആം ആദ്മി പാർട്ടിയെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും.”, അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

“മോദിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കും. രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിക്കണം. ജൂൺ നാലിന് ശേഷം മോദി സർക്കാർ ഉണ്ടാകില്ല.”, അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.