Fri. May 3rd, 2024

തെല്‍ അവിവ്: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ കടുത്ത നിലപാടിൽ നിന്ന് അയഞ്ഞതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചകളും ബന്ദി മോചന ചർച്ചകളും കെയ്‌റോയിൽ ഇന്നാരംഭിക്കും. ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഇന്ന് കെയ്റോയിലെത്തും.

അതിനിടെ തെക്കൻ ഗാസയിൽ നിന്ന് കൂടുതൽ കരസേനയെ ഇസ്രായേൽ പിൻവലിച്ചു. 98-ാം ഡിവിഷന്റെ മൂന്ന് ബ്രിഗേഡുകളെയാണ് ഇസ്രായേൽ പിൻവലിച്ചത്. നിലവിൽ ഒരു ഡിവിഷൻ മാത്രമാണ് ഗാസയിലുള്ളത്. അടുത്ത ഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐഡിഎഫ് അറിയിച്ചത്.

അടുത്തിടെ സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഇസ്രായേലിനെതിരെ ഇറാൻ രംഗത്തെത്തിയിരുന്നത്.