Sat. Apr 27th, 2024

ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കാണമെന്ന് ഇസ്രായേലിനോട്‌ അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ജനങ്ങള്‍ പട്ടിണി നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് ഉത്തരവ്.

ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നത്. അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ പാനല്‍ ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിന് ശേഷം, സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ഇസ്രായേലിന് കോടതിയുടെ നിര്‍ദേശമുണ്ട്.

അടിയന്തര അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവുമുൾപ്പെടെ എല്ലാ നടപടികളും ഐക്യരാഷ്ട്രസഭയുമായി പൂർണ സഹകരണത്തോടെ, കാലതാമസമില്ലാതെ, ഉറപ്പാക്കാൻ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ പ്രകാരം, ഗാസയിലെ ജനങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സൈന്യം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇസ്രായേലിനോട് കോടതി നിര്‍ദേശിച്ചു.