Fri. Apr 26th, 2024
ഹാമില്‍ട്ടണ്‍:

നെതർലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തോടെ ന്യൂസിലാൻഡ് ബാറ്റർ റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം മതിയാക്കി. മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി കളിക്കാർ ഗ്രൗണ്ടിൽ നിന്നപ്പോൾ റോസ് ടെയ്‌ലർ വിതുമ്പി. തന്റെ മൂന്ന് മക്കൾക്കൊപ്പമാണ് റോസ് ടെയ്‌ലർ ഗ്രൗണ്ടിലെത്തിയത്.

പിന്നാലെ സഹതാരം മാർട്ടിൻ ഗപ്റ്റിൽ റോസ് ടെയ്‌ലറെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മത്സരം വീക്ഷിക്കാൻ ടെയ്‌ലറുടെ കുടുംബവും വേദിയിലുണ്ടായിരുന്നു. ബാറ്റ് ചെയ്യാനായി ടെയ്‌ലർ ക്രീസിലെത്തിയപ്പോൾ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് അദ്ദേഹത്തെ നെതര്‍ലാന്‍ഡ് സ്വീകരിച്ചത്. അതേസമയം മത്സരത്തിൽ കാര്യമായ റൺസ് കണ്ടെത്താൻ ടെയ്‌ലർക്ക് ആയില്ല.

14 റൺസെ ടെയ്‌ലർക്ക് നേടാനായുള്ളൂ. 16 പന്തിൽ നിന്ന് ഒരു സിക്‌സർ അടക്കമായിരുന്നു ടെയ്‌ലറുടെ ഇന്നിങ്‌സ്. വാൻബീക്കിനാണ് ടെയ്‌ലറുടെ വിക്കറ്റ്. അതോടെ 17 വർഷം നീണ്ടുനിന്ന സംഭവബഹുലമായ കരിയറിന് വിരാമമായി.

37കാരനായ റോസ് ടെയ്‌ലർ ന്യൂസിലാന്‍ഡിനായി 110 ടെസ്റ്റിലും 235 ഏകദിനങ്ങളിലും 102 ടി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണ് റോസ് ടെയ്‌ലർ. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8593 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും നേടി. 2007ലായിരുന്നു കിവീസ് കുപ്പായത്തില്‍ റോസ് ടെയ്‌ലറുടെ അരങ്ങേറ്റം. അതേസമയം റോസ് ടെയ്‌ലർക്ക് ആദരമർപ്പിച്ച് വിരാട് കോഹ്‌ലിയുൾപ്പെടെയുള്ളവർ രംഗത്ത് എത്തി.