Fri. Apr 26th, 2024
ആലപ്പുഴ:

അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടറോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎൽഎയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടർക്ക് എംഎൽഎ പരാതി നൽകിയിരിക്കുന്നത്.

കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് പരാതി. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയും ഡ്രൈവറും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബിൽ തുക 184 രൂപയായിരുന്നു.

സംഭവത്തിൽ എംഎൽഎയുടെ പ്രതികരണം ഇങ്ങനെ, ”ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല.

വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്”.

പരാതിയിൽ പ്രതികരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. അമിതമായ വില ഈടാക്കിയിട്ടില്ലെന്നും ന്യായവില മാത്രമാണ് ബില്ലിൽ നൽകിയതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. ഹോട്ടൽ കെട്ടിടത്തിന്റെ വാടക 1.70 ലക്ഷം രൂപയാണ്, കേന്ദ്രീകൃത എസി യാണ് അതിനാൽ വില ന്യായമാണെന്നും അധികൃതർ പറഞ്ഞു. എംഎൽഎയുടെ പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി കലക്ടർ ഡോ രേണു രാജ് പറഞ്ഞു.