Fri. May 3rd, 2024
പത്തനാപുരം:

പത്തനാപുരം മലങ്കാവിന് സമീപത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ എട്ട് ആടുകൾ ചത്തു. പത്തനാപുരം മലങ്കാവിന് സമീപമാണ് ആടുകൾ ചത്തത്. വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.

വീടിന് സമീപത്തെ മലങ്കാവ് റബ്ബർ തോട്ടത്തിൽ മേയാൻ വിട്ട ആടുകളെയാണ് കൊന്നൊടുക്കിയത്. എട്ട് ആടുകളെ ഒറ്റ ദിവസം ചത്ത നിലയിൽ കണ്ടെത്തി. ഏത് ജീവികളാണ് ആടുകളെ ആക്രമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആടുകളെ സ്ഥിരമായി ഈ തോട്ടത്തിൽ മേയാൻ വിടുന്നത് പതിവായിരുന്നു. തോട്ടത്തിലെ വിവിധ സ്ഥലങ്ങളിലായിട്ടാണ് ആടുകൾ ചത്ത് കിടന്നത്. ആനന്ദവല്ലിയുടെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗമായിരുന്ന ആടുകളെ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ ലോൺ എടുത്താണ് വാങ്ങിയത്. മാസങ്ങൾക്ക് മുമ്പ് പത്തനാപുരം കുണ്ടയത്ത് അജ്ഞാത ജീവി കോഴികളേയും ആടുകളേയും കൊന്നൊടുക്കിയിരുന്നു.