Tue. Sep 17th, 2024
ന്യൂഡൽഹി:

മൊബൈൽ നിർമ്മാതാക്കളായ ഷവോമി ഇന്ത്യ 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന് ഡി ആർ ഐ കണ്ടെത്തൽ. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി ആർ ഐ നോട്ടീസ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഡി ആർ ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

ഉൽപന്നങ്ങൾക്ക് വിലകുറച്ച് കാണിച്ച് ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ. ഇതിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡി ആർ ഐ വ്യക്തമാക്കുന്നു. ക്വാൽകോമിനും ബെയ്ജിങ്ങിലെ ഷവോമി മൊബൈൽ സോഫ്റ്റ്വെയർ കോ ലിമിറ്റഡിനും റോയൽറ്റിയും ലൈസൻഫീയും നൽകിയത് ഷവോമിയുടെ ഇറക്കുമതിയിൽ ചേർത്തിരുന്നില്ല.

ഇതിലൂടെ സർക്കാറിന് ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികൾ നഷ്ടപ്പെട്ടുവെന്നാണ് ഡി ആർ ഐ പറയുന്നത്. ഷവോമിയുടെ കീഴിലുളള എം ഐ ബ്രാൻഡ് ഫോണുകളുടേയും ഘടകങ്ങളുടേയും ഇറക്കുമതിയിൽ വൻ ക്രമക്കേട് നടന്നെന്നും റവന്യു ഇന്‍റലിജൻസ് വ്യക്തമാക്കുന്നു.