Fri. May 10th, 2024
ഇടുക്കി:

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിയും വന്യജീവികളുടെ പിടിയില്‍ ഇല്ലാതാവുകയാണ്. തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ഇടുക്കിയിലെ ഏലം കൃഷി ചവിട്ടി മെതിയ്ക്കുന്നത്. കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക് കാര്യക്ഷമമായ ഒരു നടപടിയുമില്ല.

കേരളത്തില്‍ ഇടുക്കിയില്‍ മാത്രം വിളയുന്ന റാണിയാണ് ഏലം. അതും തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള മലയോരത്ത് മാത്രം. ഏലം വിളയണമെങ്കില്‍ വെള്ളവും വളവും മാത്രം പോരാ. കാട്ടാനകളെ കൂടി തുരത്തണം.

തമിഴ്നാട് വനമേഖലകളില്‍ നിന്നെത്തുന്ന ആനക്കൂട്ടം തേവാരംമെട്ട്, പുഷ്പകണ്ടം, അണക്കരമെട്ട്, ശൂലപ്പാറ തുടങ്ങിയ മേഖലകളിലെ ഏലത്തോട്ടങ്ങളില്‍ കടക്കുന്നത് പതിവാണ്. ആഴ്ചകളോളം ജനവാസ മേഖലയോട് ചേർന്ന് ആനകള്‍ തമ്പടിക്കും. ശാന്തന്‍പാറ പഞ്ചായത്തിലെ തോട്ടങ്ങളില്‍ ഒറ്റയാനും ഏഴ് ആനകളുമുണ്ട്.

ഏലച്ചെടികള്‍ ചവിട്ടിമെതിക്കുന്നതും പിഴുതെറിയുന്നതും കൂടുതലും കുട്ടിയാനകളാണ്. ജലവിതരണ പൈപ്പുകളും ചവിട്ടിപ്പൊട്ടിയ്ക്കും. ആനകളെ തടയാന്‍ സോളാർ ഫെന്‍സിങ് ചെയ്യുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല.

ട്രഞ്ച് നിർമാണവും തെരുവ് വിളക്കുകളും എങ്ങുമെത്തിയില്ല. വനം വകുപ്പിനെ അറിയിച്ചിട്ടും കാര്യമില്ല. ഓരോ വർഷവും ഏലകർഷകർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ പട്ടിക മാത്രം.