Thu. May 2nd, 2024
ന്യൂഡൽഹി:

രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട് ബിൽ വരുന്നു. അതേസമയം, ചില ക്രിപ്റ്റോ കറൻസികൾക്ക് അനുമതിയുണ്ടാകും. ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നതിനു പിന്നിലെ സാങ്കേതികവിദ്യക്ക് പ്രോത്സാഹനം നൽകാനും ബിൽ ലക്ഷ്യമിടുന്നു.

രാജ്യത്തിൻ്റെ ഔദ്യോഗിക ഡിജിറ്റൽ നാണയം റിസർവ് ബാങ്ക് പുറത്തിറക്കുന്നതിന് മുന്നോടിയായി അതിന് നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലിൻ്റെ ലക്ഷ്യമാണ്.

ക്രിപ്റ്റോ കറൻസികൾ കള്ളപ്പണ തട്ടിപ്പിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടരുതെന്ന് ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസും ക്രിപ്റ്റോ കറൻസികൾക്കെതിരെ ശക്തമായ എതിർപ്പറിയിച്ചിരുന്നു.

സ്വകാര്യ എക്സ്ചേഞ്ചുകൾ വഴി ക്രിപ്റ്റോ ഇടപാട് നടത്തുന്ന 15 ദശലക്ഷം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഈ മാസം 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെൻറിൻ്റെ ശീതകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുക.