Wed. May 1st, 2024
വിയന്ന:

യൂറോപ്യന്‍രാജ്യമായ ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസില്‍ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഓസ്ട്രിയൻ കമ്യൂണിസ്റ്റ് പാർടിക്ക് ഉജ്വല വിജയം. ​ഗ്രാസിലെ ആദ്യ കമ്യൂണിസ്റ്റ് മേയറായി എൽകെ കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

30 വർഷമായി പാർടിയില്‍ സജീവ സാന്നിധ്യമായ എൽകെ കര്‍ 16 വർഷമായി കൗൺസിലറാണ്. 28 നെതിരെ 46 വോട്ടിനാണ്‌ ജയം. 18 വർഷമായി മേയറായ വലതുപക്ഷ പീപ്പിൾസ്‌ പാർടിയിലെ സിഗ്‌ഫ്രെഡ്‌ നഗലിനെയാണ് തോല്‍പിച്ചത്.

പീപ്പിൾസ് പാർടി 25.7 ശതമാനം വോട്ട്‌ നേടിയപ്പോൾ, കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ 28.9 ശതമാനം വോട്ട്‌ ലഭിച്ചു. ​ഗ്രീന്‍ പാര്‍ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി എന്നിവയും ഭരണമുന്നണിയിലുണ്ട്.

ഭവന, സാമൂഹ്യ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറുപതുകാരിയായ മേയർ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. ഭവനനിര്‍മാണ മേഖലയിലെ കൊള്ളലാഭംകൊയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്ന് ഓസ്ട്രിയൻ കമ്യൂണിസ്റ്റ് പാർടി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാസ്‌ ന​ഗരത്തിലെ എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കാനും തീരുമാനിച്ചു. താഴെത്തട്ടില്‍ ശക്തമായ കമ്യൂണിസ്റ്റ് വേരോട്ടമുള്ള നാടാണ് ഓസ്ട്രിയ.