Fri. May 3rd, 2024
ജറുസലേം:

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ പലസ്തീന്‍ പൗരന്മാരുടെ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രയേൽ. 2022 പകുതിയോടെ ജൂതര്‍ക്ക് വേണ്ടി 1.4 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ഖബർസ്ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. കിഴക്കന്‍ ജറുസലേമില്‍ അല്‍-അസ്ഖ പള്ളിയുടെ കിഴക്ക് ഭാഗത്തായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം സ്ഥിതി ചെയ്യുന്നത്. മസ്ജിദ് അഖ്സ കോമ്പൗണ്ടിന്റെ മതിലുകളിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള ശ്മശാനം ബാബ് അൽ-അസ്ബത്ത് (ലയൺസ് ഗേറ്റ്) എന്നും അറിയപ്പെടുന്നു.

ഏതാനും ആഴ്ചകളായി ഇവിടെ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുകയും മർദിക്കുകയും ബലമായി നീക്കംചെയ്യുകയുമാണ്. മൂന്നാഴ്ചമുമ്പ് ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ജോലിക്കാര്‍ ശ്മശാനത്തിലെത്തി മണ്ണ് ഉത്ഖനനം ചെയ്യുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു.

ഇതും വലിയ പ്രതിഷേധത്തിനും പ്രാർഥനാ സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു. നിലവിൽ പള്ളിയുടേയും ശ്മശാനത്തിന്റെയും പരിസരത്ത് വ്യാപകമായി ഫലസ്തീനികള്‍ തമ്പടിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്ക് സമീപം പ്രതിഷേധിക്കുന്ന പലസ്തീനികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ചകളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.