Thu. Oct 17th, 2024

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു.

പ്രേംനസീറിൻ്റെ ആദ്യനായികയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കരയിൽ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷ‌മേനോന്റെയും അദ്ധ്യാപികയായിരുന്ന കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെയാളാണ് കോമള മോനോൻ. കോമളത്തിനു അഞ്ച് വയസ് പ്രായമുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മാവന്മാരുടെ സംരക്ഷണയിലാണ് അവർ വളർന്നത്. നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ പഠനം നടത്തിയ അവർ അവിടെനിന്ന് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന കാലത്താണ് തീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന സഹോദരീ ഭർത്താവ് കൈയ്യാലം കൃഷ്ണൻ നായർ വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്.

കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ് എന്ന സിനിമയിലൂടെയാണ് നെയ്യാറ്റിൻകര കോമളം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് ബന്ധുക്കളിൽ നിന്ന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നതോടെ താൽക്കാലികമായി ഈ ശ്രമം ഉപേക്ഷിച്ചു. താമസിയാതെ കാട് പ്രമേയമാക്കിയുള്ള ‘വനമാല’ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചു. കടുത്ത എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഈ ചിത്രത്തിൽ അവർ അഭിനയിച്ചു. പിന്നീട് പല സിനിമകളിൽ അഭിനയിച്ചെങ്കിലും സമൂഹത്തിൽ നിന്നും, സ്വന്തം ബന്ധുക്കളിൽനിന്നും തുടരെ ഉണ്ടായ കടുത്ത എതിർപ്പുകളെ പിന്നീട് അതിജീവിക്കാൻ കഴിയാതെവന്നതോടെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അവർ അഭിനയരംഗത്തോട് വിടപറഞ്ഞു. ഏറെക്കാലങ്ങൾക്കുശേഷം അഭിനയരംഗത്തേക്ക് ഒരു തിരിച്ചുവരവിനു ശ്രമിച്ച അവർ ‘ആരാധന’, ‘ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ’ തുടങ്ങി ഏതാനും ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.