Wed. Oct 16th, 2024

മലപ്പുറം: പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കാസർഗോഡ് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിൻ്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി.

അബ്ദുള്‍ സത്താറിൻ്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പോലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിൻ്റെ സ്വഭാവമാണ് പോലീസ് കാണിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പോലീസിൻ്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു സാധുവിൻ്റെ വണ്ടി പോലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ? പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പോലീസിൻ്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു.