Wed. Oct 16th, 2024

ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ്  ഫോഗട്ടിൻ്റെ ആരോപണങ്ങള്‍ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ.

വിനേഷ് പറയുന്നത് കള്ളമാണെന്നും വിനേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയ വിനേഷിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡൻ്റ് എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തില്ലെന്നാണ് ആരോപണമെന്നും എന്നാല്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തിരുന്നുവെന്നും പി ടി ഉഷ പറഞ്ഞു. വിനേഷ് ഫോഗട്ടിൻ്റെ കൂടെ ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമുണ്ടാക്കാനാണ്? അല്ലാതെ തനിക്ക് പേരില്ലേയെന്നും പി ടി ഉഷ ചോദിച്ചു.

വിനേഷിന് മെഡല്‍ നഷ്ടപ്പെട്ടു എന്നല്ല, ഇന്ത്യക്കാണ് മെഡല്‍ നഷ്ടപ്പെട്ടതെന്നും മെഡല്‍ നഷ്ടപ്പെട്ടതില്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ തനിക്കും വിഷമമുണ്ടെന്നും പി ടി ഉഷ പറഞ്ഞു. ഹരിയാനയില്‍ വിനേഷ് ഫോഗട്ടും മറ്റ് ഗുസ്തി താരങ്ങളും നടത്തിയ സമരം പ്രഹസനമാണെന്ന് ജനം മനസിലാക്കി. ഗുസ്തി താരങ്ങളുടെ സമരം ഹരിയാനയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. ബിജെപി ഹരിയാന തൂത്തുവാരി. വിനേഷ് ഫോഗട്ട് ചെയ്തത് വലിയ സംഭവമായിരുന്നെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു. വിനേഷ് ഫോഗട്ടിൻ്റെ ജയം ചെറിയ ഭൂരിപക്ഷത്തിനാണ്. ജനങ്ങള്‍ പൊട്ടന്‍മാരല്ല എന്ന് മനസിലാക്കണമെന്നും പി ടി ഉഷ പറഞ്ഞു.