Wed. Oct 16th, 2024

 

ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഗാസ മുനമ്പിലും ലെബനാനിലും നടത്തുന്ന പോരാട്ടങ്ങളില്‍ നമ്മള്‍ വിജയിക്കും. ഇറാനെ ആക്രമിക്കാനും ഒരുങ്ങുകയാണെന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി ഹമാസിനെ തകര്‍ക്കുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഹമാസിന്റെ പോരാളികള്‍ വീണ്ടും ഒത്തുകൂടുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

12 മാസങ്ങള്‍ മുമ്പ് നമുക്ക് കനത്ത തിരിച്ചടിയുണ്ടായി. എന്നാല്‍, യാഥാര്‍ഥ്യത്തെ തന്നെ നമുക്ക് മാറ്റാന്‍ സാധിച്ചുവെന്ന് നെത്യനാഹു കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഹമാസിന്റെ മിലിറ്ററി വിഭാഗത്തെ തകര്‍ക്കാന്‍ സാധിച്ചുവെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫറ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി പറഞ്ഞു.

അതേസമയം ഒക്ടോബര്‍ ഏഴിലെ ആക്രമണം അഭിമാനാര്‍ഹമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പിലൂടെ പുതുചരിത്രം എഴുതുകയാണെന്നും ഹമാസ് അറിയിച്ചു.