Wed. Oct 16th, 2024

 

ഗാസ: ഗാസ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ജബലിയയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. പ്രദേശത്ത് ഇസ്രായേല്‍ ശക്തമായി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ ഇവിടെ സൈനിക വിന്യാസം നടത്തുന്നത്.

രാത്രി നിരവധി തവണ ജബലിയക്ക് നേരെ ആക്രമണമുണ്ടായെന്ന് ഫലസ്തീനിയന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹമുദ് ബാസല്‍ പറഞ്ഞു. മാസങ്ങള്‍ക്കിടയില്‍ ശക്തമായ ആക്രമണമാണ് ജബലിയ നിവാസികള്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമാക്രമണത്തിന് പുറമേ ടാങ്കുകള്‍ ഉപയോഗിച്ച് കരയാക്രമണവും ഇസ്രായേല്‍ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളും സ്‌കുളുകളും ആശുപത്രികളും ആ?ക്രമണത്തില്‍ ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്.