Wed. Oct 16th, 2024

ന്യൂഡൽഹി: ക്യാൻസർ ബാധിച്ച് മരിച്ച യുവാവിൻ്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങാണ് കേസിൽ വിധി പറഞ്ഞത്. യുവാവിൻ്റെ പിതാവാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

മരണത്തിന് ശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നും ഇല്ലെന്ന് നിരീക്ഷിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകി.

ഐവിഎഫ് ചികിത്സയ്ക്കായാണ് യുവാവിന്റെ ബീജം ആശുപത്രിയിൽ ശീതീകരിച്ച് സൂക്ഷിച്ചത്. 2020 സെപ്റ്റംബറിൽ യുവാവ് ക്യാൻസർ ബാധിച്ച് മരിച്ചു. പിന്നീട് ബീജം വിട്ടുനൽകാൻ ആവശ്യപ്പെട്ട് മാതാപിതാക്കൾ ആശുപത്രിയെ സമീപിച്ചെങ്കിലും നിയമപരമായ വ്യക്തതയില്ലാത്തതിനാൽ സർക്കാറിൽ നിന്നോ കോടതിയിൽ നിന്നോ നിർദേശം വേണമെന്നായിരുന്നു ആശുപത്രിയുടെ നിലപാട്. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.

മകൻ്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും മകൻ്റെ പിതാവ് അറിയിച്ചു. മരണശേഷം സന്താനോത്പാദനം നടത്തുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബീജം വിട്ടുകൊടുക്കാൻ ആശുപത്രിയോട് നിർദേശിച്ചു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വെച്ചിട്ടുണ്ട്.