Thu. Sep 19th, 2024

കൊല്ലം: സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പിടിയിലായ അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും  മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ. 

ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പോലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. എന്നാൽ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

ഇന്നലെ തിരുവോണ ദിവസം വൈകുന്നേരം 5.45ഓടെ കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴത്തുകയായിരുന്നു. സ്കൂട്ടർ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ പിന്നോട്ടെടുത്ത കാർ വീണ്ടും വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ കയറ്റിയിറക്കി പാഞ്ഞുപോയത്. 

ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിൽ അജ്മലിനൊപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയാണ് ആദ്യം പോലീസ് കസ്റ്റഡിയിലായത്. ഒളിവിൽ പോയ അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.