Thu. Sep 19th, 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്ത് എംഎസ്സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് നങ്കൂരമിട്ടു. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലാണിത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചത്. മലേഷ്യയിൽ നിന്നാണ് കപ്പൽ എത്തുന്നത്. 

 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നു. 399 മീറ്റര്‍ നീളമുള്ള കപ്പലിന് 61.5 മീറ്ററാണ് വീതി. 16.7 മീറ്ററാണ് കപ്പലിന്‍റെ ആഴം. മണിക്കൂറുകള്‍ മാത്രമേ കപ്പല്‍ തുറമുഖത്തുണ്ടാകൂവെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. 

കുറച്ചു കണ്ടെയ്‌നറുകള്‍ ഇറക്കുകയും പുനക്രമീകരിക്കുകയും ചെയ്‌ത ശേഷം കപ്പല്‍ വൈകിട്ടോടെ തുറമുഖം വിടും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്. ആദ്യഘട്ടത്തില്‍ 800 മീറ്ററാണ് വിഴിഞ്ഞം തുറമുഖത്ത് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്.