Thu. Sep 19th, 2024

പുനെ: എന്‍സിപി (അജിത് പവാര്‍ പക്ഷം) നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. പുനെയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

ഗുരുതരമായി പരിക്കേറ്റ വന്‍രാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഘം വന്‍രാജിനുനേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ശേഷം നീളമുള്ള വാള്‍ ഉപയോഗിച്ചും ആക്രമിച്ചു.

വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 അംഗസംഘമാണ് കൊലപാതകം നടത്തിയത്. സംഭവസമയത്ത് വന്‍രാജ് വീട്ടില്‍ തനിച്ചായിരുന്നു.ആക്രമി സംഘം പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെടുത്തി തെരുവുവിളക്കുകള്‍ അണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുനെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം വന്‍രാജിൻ്റെ വസതിയിലെത്തുന്നതും പിന്നാലെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.