Thu. Sep 19th, 2024

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമാണത്തിലുണ്ടായ ഗുരുതര പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവ്. നടന്റെ ‘പഞ്ചാബി ഹൗസ്’ എന്ന വീടിനാണ് നിർമാണ അപാകത വന്നത്.

 വീട് പണി പൂർത്തിയായി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പി കെ ടൈൽസ് സെന്‍റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് വീട് നിറമാണത്തിനായി ടൈൽസ് വാങ്ങിയത്. എൻഎസ് മാർബിൾ വർക്സിന്‍റെ ഉടമ പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. 

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപ്പെട്ടു. പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചിലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാൻ കോടതി നിർദേശിച്ചു.